സുഹറ എന്നൊരു സഹപാഠി

എത്രയോ നാളുകള്‍ കോരിച്ചൊരിയുന്ന മഴയത്ത് കുടയും ചൂടി ഈ സ്കൂള്‍ മുറ്റത്തു കൂടി നടന്നിരിക്കുന്നു. അന്നു പക്ഷെ കൈയ്യില്‍ പുസ്തകങ്ങളുണ്ടായിരുന്നു, വേഷം യൂണിഫോം ആയിരുന്നു.ഇന്നത്തെ മാറിയ യൂണിഫോമില്‍ പരിചയമുള്ള ഒരു മുഖം പോലും ഇല്ല. സ്കൂള്‍ പരിസരം പഴതിനേക്കാള്‍ ഒരു പാട് ശാന്തമായിരിക്കുന്നു.ഒരു പക്ഷേ അന്നത്തെ പോലെ സമരങ്ങളും ആര്‍പ്പുവിളികളുമൊന്നും ഇന്നുണ്ടാവില്ല.പഴയ സ്കൂള്‍ കെട്ടിടത്തിന്റെ വലിയൊരു ഭാഗവും പൊളിച്ചു മാറ്റപ്പെട്ടിരിക്കുന്നു.രണ്ടാമത്തെ നിലയിലേക്ക് നടന്നു നീങ്ങുന്നതിനിടയില്‍ ഞാന്‍ ക്ലാസ്സ്‌ റൂമുകളിലേക്ക് ചുമ്മാ എത്തി നോക്കി.എന്നെ പഠിപ്പിചിരുന്ന അധ്യാപകരില്‍ ചിലര്‍ ഇന്നും, പഴയ പോലെ തന്നെ വലിയ മാറ്റങ്ങള്‍ ഒന്നുമില്ലാതെ...

തിരിച്ചറിയല്‍ കാര്‍ഡിനായുള്ള ഫോട്ടോ എടുക്കാന്‍ വേണ്ടി വളയം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വന്നതായിരുന്നു ഞാന്‍.അപേക്ഷാ ഫോമിനായുള്ള ക്യൂവില്‍ നില്‍ക്കുമ്പോള്‍ പഴയ സഹപാഠികളില്‍ പലരെയും ഞാന്‍ കണ്ടു.ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മഹേഷ്‌ എന്ന പയ്യന്‍ ഒരു ഷേക്ക്‌ ഹാന്‍ഡ്‌ തന്നു ചിരിച്ചു കൊണ്ട് നടന്നു പോയി.എന്ത് ചെയ്യുകയാണ് എന്നൊന്നും ചോദിക്കാന്‍ പറ്റിയില്ല.ഫോം പൂരിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെ രാരിന എന്നെ കണ്ടു ഓടി വന്നു.അവള്‍ക്കു കോഴിക്കോട് താജ്‌ ഹോട്ടലിലേക്ക് ജോലി മാറ്റം കിട്ടിയത്രേ.
"നീ പുറത്തേക്കൊന്നും ശ്രമിക്കുന്നില്ലേ? ബോണ്ട്‌ പീരീഡ്‌ ഒക്കെ കഴിഞ്ഞു കാണുമല്ലോ!"
"തല്‍ക്കാലം ബാംഗ്ലൂര്‍ വിട്ടു ഞാന്‍ എങ്ങോട്ടുമില്ല."
"നീ ബാംഗ്ലൂര്‍ എന്നും പറഞ്ഞു ഇവിടിരുന്നോ....ഞാന്‍ ഒരവസരം കാത്തിരിക്കുകയാ ഗള്‍ഫിലേക്ക് പോകാന്‍.ഇവിടെ ജോലി ചെയ്തിട്റ്റൊന്നും ഒരു കാര്യമില്ല."
ചിരിച്ചു കൊണ്ട് അവള്‍ നടന്നു പോയി.വളരെ ഒതുങ്ങി കൂടിയ പ്രകൃതക്കാരിയായിരുന്ന അവളിലെ മാറ്റം എന്നെ ഇതിനു മുന്‍പ് തന്നെ അത്ഭുതപ്പെടുത്തിയിരുന്നു.

പൂരിപ്പിച്ച ഫോം കൊടുക്കുന്നതിനിടെ അരികില്‍ നിന്ന പര്‍ദ്ദ ധരിച്ച പെണ്‍കുട്ടിയുടെ കറുത്ത ബുര്ഖയണിഞ്ഞ മുഖത്ത് എന്റെ കണ്ണുകള്‍ ഉടക്കി.സൗന്ദര്യം ജ്വലിക്കുന്ന മുഖത്തെ മായാത്ത പുഞ്ചിരി.ഓര്‍മ്മകള്‍ പുറകോട്ടു പാഞ്ഞു.പത്ത് വര്‍ഷങ്ങള്‍ക്കുമപ്പുറം.സുഹറ.....,അന്നും അവള്‍ക്കു എപ്പോഴും പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന മുഖമായിരുന്നു.അന്ന് നല്ല ഉയരമുണ്ടായിരുന്ന അവള്‍ ബാക്ക് ബെഞ്ചില്‍ ആയിരുന്നു ഇരിക്കാറ്.ആത്മവിശ്വാസം കലര്‍ന്ന ഉത്തരങ്ങള്‍,അറിയില്ലെങ്കില്‍ അറിയില്ലെന്ന് ഒരു മടിയും കൂടാതെ പറയാനുള്ള ധൈര്യം...നിറഞ്ഞ ഉന്മേഷത്തോടെ അല്ലാതെ ഇത് വരെ ഞാന്‍ അവളെ കണ്ടിട്ടില്ല.എനിക്ക് അവളെ വലിയ ഇഷ്ടമായിരുന്നു.പ്രേമം എന്ന് പറയുന്ന വികാരം ഒക്കെ എന്താണ് എന്ന് അറിഞ്ഞു തുടങ്ങിയിട്ടില്ലാത്ത പ്രായത്തില്‍ തോന്നിയ ഒരിഷ്ടം.

"സുഹറാ..." എന്ന എന്റെ വിളിയില്‍ അവള്‍ തിരിഞ്ഞു നോക്കി.ആ പുഞ്ചിരി ഒന്നു കൂടി വിടര്‍ന്നു.നീണ്ട പത്ത് വര്‍ഷങ്ങള്‍ അവള്‍ക്കു ഒരു പാട് മാറ്റങ്ങള്‍ ഒന്നും ഉണ്ടാക്കിയിട്ടില്ല.പക്ഷെ ഞാന്‍ ചിലപ്പോള്‍ മാറിയിട്ടുണ്ടാവും.എന്നെ അവള്‍ക്കു മനസ്സിലായി കാണുമോ?
"മുകേഷ്‌ അല്ലെ?"
ഞാനും ചിരിച്ചു,മറുപടിയായി.
"ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണോ?"
"അല്ല, ജോലി ചെയ്യുകയാണ്."
"എവിടെ? എന്താ ജോലി?"
"ബാംഗ്ലൂരില്‍, ഇലക്ട്രോണിക്സ് എഞ്ചിനീയര്‍ ആയി."

അവള്‍ എന്ത് ചെയ്യുന്നു എന്ന് ചോദിക്കുന്നതിനു മുന്‍പു എന്റെ പേര് വിളിച്ചു,ഫോട്ടോ എടുക്കാന്‍.അത് കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ അവള്‍ അവിടെ ഉണ്ടായിരുന്നില്ല.അവള്‍ പര്‍ദ്ദ ആണല്ലോ ധരിചിരിക്കുന്നത്, ഒരു പക്ഷെ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ നിന്നുള്ള അവളുടെ കല്യാണം കഴിഞ്ഞിരിക്കാം, പഠിത്തം ഒക്കെ നിര്‍ത്തി വീട്ടമ്മയായി കഴിയുന്നുണ്ടാവാം, പാവം.. എന്നൊക്കെ ചിന്തിച്ചു ഞാന്‍ പുറത്തിറങ്ങി.നേര്‍ത്ത ചാറ്റല്‍ മഴ പെയ്തു കൊണ്ടേയിരുന്നു.ഞാന്‍ കുട നിവര്‍ത്തി.പോകുന്നതിനു മുന്‍പ് ഒന്ന് കൂടി തിരിഞ്ഞു നോക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.ഏതാണ്ട് ഒരു മൂന്നു വയസ്സ് തോന്നിക്കുന്ന ഒരു ആണ്‍കുഞ്ഞിനെ കൈയ്യിലും വെളുത്ത് തുടുത്ത മറ്റൊരു കുഞ്ഞിനെ ഒക്കത്തും ചേര്‍ത്ത് പിടിച്ചു പടിയിറങ്ങി വരുന്നു അവള്‍,സുഹറ...എന്നെ നോക്കി പുഞ്ചിരിച്ചു കുടയും ചൂടി അവള്‍ നടന്നു പോയി,നീണ്ടു നിവര്‍ന്നു കിടക്കുന്ന സ്കൂള്‍ മൈതാനിയില്‍ കൂടെ.
0 Responses